തിളങ്ങുന്ന പ്രകാശം
ഒരു പ്രാദേശിക സഭയില്‍ പഠിപ്പിക്കാമെന്നു ഞാന്‍ സമ്മതിച്ച അഞ്ച് ആഴ്ചത്തെ ബൈബിള്‍ ക്ലാസ്സിനെക്കുറിച്ച് എനിക്ക് ഉള്‍ക്കിടിലം തോന്നി. വിദ്യാര്‍ത്ഥികള്‍ക്ക് അത് ഇഷ്ടപ്പെടുമോ? അവര്‍ എന്നെ ഇഷ്ടപ്പെടുമോ? എന്റെ ഉത്കണ്ഠ തെറ്റായ കേന്ദ്രത്തിലേക്കായിരുന്നു. അതെന്നെ പാഠ പദ്ധതിയും പ്രദര്‍ശന സാമഗ്രികളും വിതരണത്തിനുള്ള നോട്ടുകളും അമിതമായി തയ്യാറാക്കുന്നതിലേക്കു നയിച്ചു. ഒരാഴ്ച കൂടി ബാക്കിയുണ്ടായിട്ടും, പങ്കെടുക്കാന്‍ ഞാന്‍ അനേകരെ പ്രോത്സാഹിപ്പിച്ചിരുന്നില്ല.
എന്നിരുന്നാലും, എന്റെ പ്രാര്‍ത്ഥനയില്‍, ദൈവത്തിങ്കലേക്കു വെളിച്ചം വീശുന്ന ഒരു ശുശ്രൂഷയാണ് എന്റെ ക്ലാസ് എന്ന് ദൈവം എന്നെ ഓര്‍മ്മപ്പെടുത്തി. നമ്മുടെ സ്വര്‍ഗ്ഗീയപിതാവിലേക്ക് ആളുകളെ നയിക്കാന്‍ പരിശുദ്ധാത്മാവ് ക്ലാസിനെ ഉപയോഗിക്കുന്നതിനാല്‍, പരസ്യമായി സംസാരിക്കുന്നതിനെക്കുറിച്ചുള്ള എന്റെ ഉത്കണ്ഠയെ അതിജീവിക്കാന്‍ എനിക്ക് കഴിഞ്ഞു. യേശു തന്റെ ശിഷ്യന്മാരെ പര്‍വതപ്രസംഗത്തില്‍ പഠിപ്പിച്ചപ്പോള്‍ അവരോടു പറഞ്ഞു, ''നിങ്ങള്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേല്‍ ഇരിക്കുന്ന പട്ടണം മറഞ്ഞിരിക്കുവാന്‍ പാടില്ല. വിളക്ക് കത്തിച്ച് പറയിന്‍കീഴല്ല തണ്ടിന്മേലത്രെ വയ്ക്കുന്നത്; അപ്പോള്‍ അത് വീട്ടിലുള്ള എല്ലാവര്ക്കും പ്രകാശിക്കുന്നു' (മത്തായി 5:14-15).
ആ വാക്കുകള്‍ വായിച്ച ഞാന്‍ അവസാനം സോഷ്യല്‍ മീഡിയയില്‍ ക്ലാസിനെക്കുറിച്ചുള്ള ഒരു അറിയിപ്പ് ഇട്ടു. ഉടന്‍ തന്നെ ആളുകള്‍ നന്ദിയും ആവേശവും പ്രകടിപ്പിച്ചുകൊണ്ട് രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങി. അവരുടെ പ്രതികരണങ്ങള്‍ കണ്ട് ഞാന്‍ യേശുവിന്റെ പഠിപ്പിക്കലിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചു: 'മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ട്്, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ' (വാ. 16).
അങ്ങനെ ശരിയായ കാഴ്ചപ്പാടു ലഭിച്ച ഞാന്‍ സന്തോഷത്തോടെ ക്ലാസ്സ് പഠിപ്പിച്ചു. എന്റെ ലളിതമായ പ്രവൃത്തി, ദൈവത്തിനുവേണ്ടി തങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രകാശകിരണമായിത്തീരട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
-പട്രീഷ്യ റെയ്ബന്‍
അന്വേഷണം!
ചലച്ചിത്ര നിര്‍മ്മാതാവ് വൈലി ഓവര്‍സ്ട്രീറ്റ് അപരിചിതര്‍ക്ക് തന്റെ ശക്തമായ ദൂരദര്‍ശിനിയിലൂടെ ചന്ദ്രന്റെ ഒരു തത്സമയ ചിത്രം കാണിച്ചുകൊടുത്തപ്പോള്‍, അവര്‍ അടുത്തുകണ്ട കാഴ്ചയില്‍ അമ്പരന്നുപോയി; അവര്‍ പരസ്പരം മന്ത്രിക്കുകയും വിസ്മയം പ്രകടിപ്പിക്കുകയും ചെയ്തു. 'അത്തരം മഹത്തായ ഒരു കാഴ്ച കാണുമ്പോള്‍' അദ്ദേഹം വിശദീകരിച്ചു, ''നമ്മെക്കാള്‍ വലുതായി എന്തെങ്കിലുമുണ്ടെന്ന ഒരു അത്ഭുതബോധം നമ്മില്‍ നിറയുന്നു.''
സങ്കീര്‍ത്തനക്കാരനായ ദാവീദ് ദൈവത്തിന്റെ സ്വര്‍ഗ്ഗീയ വെളിച്ചത്തില്‍ അത്ഭുതപ്പെട്ടു. ''നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോള്‍ മര്‍ത്യനെ നീ ഓര്‍ക്കേണ്ടതിന് അവന് എന്ത്? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന് അവന് എന്തുമാത്രം?'' (സങ്കീര്‍ത്തനം 8:3-4).
ദൈവം പുതിയ ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചുകഴിയുമ്പോള്‍ നമുക്ക് ഇനി ചന്ദ്രനോ സൂര്യനോ ആവശ്യമില്ലെന്ന് മനസ്സിലാക്കുമ്പോഴാണ് ദാവീദിന്റെ വിനീതമായ ചോദ്യം നമ്മുടെ വിസ്മയത്തെ ശരിയായ വീക്ഷണകോണിലാക്കുന്നത്. അതിനു പകരം, ദൈവതേജസ്സ് നഗരത്തെ പ്രകാശിപ്പിക്കുമെന്ന് അപ്പൊസ്തലനായ യോഹന്നാന് പറയുന്നു. 'നഗരത്തില്‍ പ്രകാശിക്കുവാന്‍ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സ് അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാട് അതിന്റെ വിളക്ക് ആകുന്നു. ... രാത്രി അവിടെ ഇല്ലല്ലോ. (വെളിപ്പാട് 21:23-25).
എന്തൊരു അത്ഭുതകരമായ ചിന്ത! എന്നിരുന്നാലും ലോകത്തിന്റെ വെളിച്ചമായ ക്രിസ്തുവിനെ അന്വേഷിക്കുന്നതിലൂടെ നമുക്ക് ഇപ്പോള്‍ അവന്റെ സ്വര്‍ഗ്ഗീയ വെളിച്ചം അനുഭവിക്കാന്‍ കഴിയും. ഓവര്‍സ്ട്രീറ്റിന്റെ വീക്ഷണത്തില്‍, ''നാം കൂടുതല്‍ തവണ നോക്കണം.'' അപ്രകാരം ചെയ്യുമ്പോള്‍ നാം ദൈവത്തെ കാണാന്‍ ഇടയാകട്ടെ.
ലളിതമായി ചോദിക്കുക
അവളുടെ വേര്‍പെട്ട റെറ്റിനകള്‍ നന്നാക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. പക്ഷേ, പതിനഞ്ച് വര്‍ഷത്തോളം കാഴ്ചയില്ലാതെ ജീവിച്ച ശേഷം - ബ്രെയ്ലി പഠിക്കുകയും വടിയും സേവന നായയെയും ഉപയോഗിക്കുകയും ചെയ്തതിന് ശേഷം - ഭര്‍ത്താവ് മറ്റൊരു നേത്രരോഗ ഡോക്ടറോട് 'അവളെ സഹായിക്കാമോ?' എന്ന ലളിതമായ ഒരു ചോദ്യം ചോദിച്ചപ്പോള്‍ ഒരു സ്ത്രീയുടെ ജീവിതം മാറി. 'സഹായിക്കാം' എന്നായിരുന്നു ഉത്തരം. ഡോക്ടര്‍ കണ്ടെത്തിയതുപോലെ, സ്ത്രീക്ക് ഒരു സാധാരണ നേത്രരോഗമായ തിമിരം ആയിരുന്നു. വലത് കണ്ണില്‍ നിന്ന് ഡോക്ടര്‍ അതു നീക്കം ചെയ്തു. അടുത്ത ദിവസം കണ്ണ് മൂടിയിരുന്ന ബാന്‍ഡേജ് നീക്കം ചെയ്തപ്പോള്‍ അവളുടെ കാഴ്ച 20/20 ആയിരുന്നു. അവളുടെ ഇടത് കണ്ണിന് നടത്തിയ രണ്ടാമത്തെ ശസ്ത്രക്രിയ തുല്യ വിജയം നേടി.
ലളിതമായ ഒരു ചോദ്യം, കുഷ്ഠരോഗമുള്ള ശക്തനായ സൈനികനായ നയമാന്റെ ജീവിതത്തെയും മാറ്റിമറിച്ചു. ''യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം കുളിക്കുക; അപ്പോള്‍ നിന്റെ ദേഹം
മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും'' (2 രാജാക്കന്മാര് 5:10) എന്ന എലീശാ പ്രവാചകന്റെ നിര്‍ദേശം നയമാനെ കോപിഷ്ഠനാക്കി. എന്നിരുന്നാലും, നയമാന്റെ ദാസന്മാര് സൈനിക നേതാവിനോട് ഒരു ലളിതമായ ചോദ്യം ചോദിച്ചു: ''പ്രവാചകന് വലിയൊരു കാര്യം നിന്നോടു കല്പിച്ചിരുന്നുവെങ്കില് നീ ചെയ്യാതെ ഇരിക്കുമോ? പിന്നെ അവന്: കുളിച്ചു ശുദ്ധനാകുക എന്നു നിന്നോടു കല്പിച്ചാല് എത്ര അധികം?'' (വാ. 13). അനുനയിച്ച നയമാന് ''യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം മുങ്ങി; അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹം പോലെ ആയി; അവന് ശുദ്ധനായിത്തീര്‍ന്നു'' (വാ. 14).
നമ്മുടെ ജീവിതത്തില്‍, നാം ദൈവത്തോട് ചോദിക്കാത്തതിനാല്‍ ഒരു പ്രശ്നവുമായി പൊരുതുന്നു: അങ്ങു സഹായിക്കുമോ? ഞാന്‍ പോകണമോ? അങ്ങു നയിക്കുമോ? നമ്മെ സഹായിക്കാന്‍ അവന് നമ്മില്‍ നിന്ന് സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ ആവശ്യമില്ല. ''അവര്‍ വിളിക്കുന്നതിനുമുമ്പെ ഞാന്‍ ഉത്തരം നല്‍കും,'' ദൈവം തന്റെ ജനത്തിന് വാഗ്ദാനം ചെയ്തു (യെശയ്യാവ് 65:24). അതിനാല്‍ ഇന്നുതന്നെ അവനോട് ചോദിക്കുക.
തേനിനേക്കാള് മധുരം
വംശീയ സംഘര്‍ഷമായിരുന്നു അദ്ദേഹത്തിന്റെ വിഷയം. എന്നിട്ടും പ്രസംഗകന് ശാന്തനും പരിസരബോധമുള്ളവനുമായിരുന്നു. ഒരു വലിയ സദസ്സിനു മുന്നിലെ വേദിയില്‍ നിന്ന അദ്ദേഹം ധൈര്യത്തോടെ സംസാരിച്ചു - എന്നാല്‍ കൃപയോടും വിനയത്തോടും ദയയോടും നര്‍മ്മത്തോടും കൂടി. പെട്ടെന്നുതന്നെ സദസ്സിന്റെ പിരിമുറുക്കം അയയുകയും തങ്ങളെല്ലാവരും അഭിമുഖീകരിച്ച പ്രതിസന്ധിയെക്കുറിച്ച് - ശാന്തമായ വികാരത്തോടും വാക്കുകളോടും കൂടെ തങ്ങളുടെ വിഷയം എങ്ങനെ പരിഹരിക്കാം എന്നത് - പ്രസംഗകനോടൊപ്പം അവര്‍ ചിരിക്കുകയും ചിന്തിക്കുകയും ചെയ്തു. പക്ഷേ അവരുടെ വികാരങ്ങളും വാക്കുകളും തണുപ്പിക്കുക. അതെ, മധുരമുള്ള മനോഭാവത്തോടെ ഒരു കൈപ്പേറിയ വിഷയം എങ്ങനെ കൈകാര്യം ചെയ്യാം.
ശലോമോന് രാജാവ് നമ്മോടെല്ലാവരോടും ഇതേ സമീപനമാണ് ഉപദേശിച്ചത്: ''ഇമ്പമുള്ള വാക്കു തേന്‍കട്ടയാകുന്നു; മനസ്സിനു മധുരവും അസ്ഥികള്‍ക്ക് ഔഷധവും തന്നേ'' (സദൃശവാക്യങ്ങള്‍ 16:24). ഈ വിധത്തില്‍, ''ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങള്‍ക്കു വിദ്യ
വര്‍ദ്ധിപ്പിക്കുന്നു'' (വാ. 23).
ശലോമോനെപ്പോലുള്ള ശക്തനായ ഒരു രാജാവ് നാം എങ്ങനെ സംസാരിക്കണം എന്ന വിഷയത്തെ അഭിസംബോധന ചെയ്യാന്‍ സമയം ചെലവഴിക്കുന്നത് എന്തുകൊണ്ടാണ്? കാരണം വാക്കുകള്‍ നശീകരണശക്തിയുള്ളവയാണ്. ശലോമോന്റെ കാലത്ത്, രാജാക്കന്മാര് തങ്ങളുടെ ജനതയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ദൂതന്മാരെ ആശ്രയിച്ചിരുന്നു, ശാന്തരും വിശ്വസനീയരുമായ ദൂതന്മാര് വളരെയധികം വിലമതിക്കപ്പെട്ടു. അവര്‍ വിവേകപൂര്‍ണ്ണമായ വാക്കുകളും യുക്തിസഹമായ നാവുകളും ഉപയോഗിച്ചു, വിഷയം എന്തുതന്നെയായിരുന്നാലും അമിതമായി പ്രതികരിക്കുകയോ പരുഷമായി സംസാരിക്കുകയോ ചെയ്തില്ല.
നമ്മുടെ അഭിപ്രായങ്ങളും ചിന്തകളും ദൈവികവും വിവേകപൂര്‍ണ്ണവുമായ മാധുര്യം ഉള്‍ക്കൊള്ളുന്നതിലൂടെ നമുക്കെല്ലാവര്‍ക്കും പ്രയോജനം നേടാം. ശലോമോന്റെ വാക്കുകളില്‍, ''ഹൃദയത്തിലെ നിരൂപണങ്ങള്‍ മനുഷ്യനുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാല്‍ വരുന്നു'' (വാ. 1).
ദാനത്തിന്റെ ഒരു ലോകം
മത്സ്യത്തൊഴിലാളിയായ ജെയിംസ് മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകുമ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. ദിവസത്തിന്റെ ആ ആരംഭസമയം അവനെ അലട്ടിയില്ല. ''ഞാന്‍ മത്സ്യബന്ധനം ആരംഭിക്കുന്നതിന് മുമ്പ് ജീവിതം വളരെ കഠിനമായിരുന്നു,'' അദ്ദേഹം പറയുന്നു. ''എനിക്ക് വരുമാന സ്രോതസ്സുകളൊന്നുമുണ്ടായിരുന്നില്ല.'' ഇപ്പോള്‍, ഒരു സമുദ്ര-സംരക്ഷണ പരിപാടിയിലെ അംഗമെന്ന നിലയില്‍, വരുമാനം വര്‍ദ്ധിക്കുന്നതും സ്ഥിരത കൈവരിക്കുന്നതും അദ്ദേഹം കാണുന്നു. ''ഈ പ്രോജക്റ്റ് ആരംഭിച്ചതില്‍ ഞങ്ങള്‍ ദൈവത്തിന് നന്ദി പറയുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ദൈവത്തിന്റെ സൃഷ്ടി അവരുടെ പ്രോജക്ടിന് ആവശ്യമുള്ളത് - സമുദ്രജീവികളുടെ സ്വാഭാവിക ദാനം - നല്കി എന്നതിനാല്‍ ഇതു വലിയതോതില്‍ കാണപ്പെട്ടു. നമുക്കു വേണ്ടുന്നതെല്ലാം നല്കുന്ന ദൈവത്തെ സ്തുതിച്ചുകൊണ്ട് സങ്കീര്ത്തനക്കാരന് എഴുതി, ''അവന് മൃഗങ്ങള്‍ക്ക് പുല്ലും മനുഷ്യന്റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു'' (സങ്കീര്‍ത്തനം 104:14). അതുപോലെ, ''സമുദ്രം അതാ കിടക്കുന്നു! അതില്‍ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കള് ഉണ്ട്' (വാ. 25).
ദൈവത്തിന്റെ അത്ഭുതകരമായ സൃഷ്ടി നമുക്ക് ആവശ്യമായതെല്ലാം എങ്ങനെ നല്കുന്നുവെന്നത് ഒരു അത്ഭുതമാണ്. ഉദാഹരണത്തിന്, മത്സ്യം ആരോഗ്യകരമായ ഒരു സമുദ്ര ഭക്ഷണ ശൃംഖല രൂപപ്പെടുത്താന്‍ സഹായിക്കുന്നു. ശ്രദ്ധാപൂര്‍വ്വം മത്സ്യബന്ധനം നടത്തുന്നത് ജെയിംസിനും അയല്‍ക്കാര്‍ക്കും ജീവിക്കാനുള്ള വേതനം നല്കുന്നു.
ദൈവത്തിന്റെ സൃഷ്ടിയില്‍ യാദൃശ്ചികമായി ഒന്നുമില്ല. അവിടുന്ന് തന്റെ മഹത്വത്തിനും നമ്മുടെ നന്മയ്ക്കുമായി എല്ലാം ഉപയോഗിക്കുന്നു. അതിനാല്‍ ''എന്റെ ആയുഷ്കാലത്തൊക്കെയും ഞാന്‍ യഹോവയ്ക്കു പാടും'' എന്ന് സങ്കീര്ത്തനക്കാരന് പറയുന്നു (വാ. 33). അവിടുന്ന് നല്കുന്നതെല്ലാം ആലോചിക്കുമ്പോള്‍ നമുക്കും ഇന്ന് അവനെ സ്തുതിക്കാം.
സഹതാപത്തില്‍ നിന്നു സ്തുതിയിലേക്ക്
കുട്ടികള്‍ക്കായുള്ള വസ്ത്രങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്ന ഒരു പരിപാടിയില്‍ ആവേശഭരിതരായ കുട്ടികള്‍ അവരുടെ പ്രിയപ്പെട്ട നിറങ്ങള്‍ക്കും ശരിയായ വലുപ്പങ്ങള്‍ക്കുമായി നന്ദിയോടെ തിരഞ്ഞു. അവര്‍ക്ക് ആത്മാഭിമാനവും ലഭിച്ചതായി ഒരു സംഘാടകന്‍ പറഞ്ഞു, പുതിയ വസ്ത്രങ്ങള്‍ അവര്‍ക്ക് അവരുടെ സമപ്രായക്കാരുടെ മധ്യത്തില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു; തണുത്ത കാലാവസ്ഥയില്‍ അത് ഊഷ്മളത നല്കുന്നു.
'ഞാന്‍ ത്രോവാസില്‍ കര്‍പ്പൊസിന്റെ പക്കല്‍ വച്ചിട്ടു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാല്‍
ചര്‍മ്മലിഖിതങ്ങളും നീ വരുമ്പോള്‍ കൊണ്ടുവരുക' എന്ന് അപ്പൊസ്തലനായ പൗലൊസ് തിമൊഥെയൊസിന് എഴുതിയപ്പോള്‍, (2 തിമൊഥെയൊസ് 4:13) തണുത്തുറഞ്ഞ റോമന്‍ ജയിലില്‍ കിടന്ന പൗലൊസിന് ഊഷ്മളതയും സൗഹൃദവും ആവശ്യമായിരുന്നു. ഒരു റോമന്‍ ന്യായാധിപനെ അഭിമുഖീകരിച്ചപ്പോള്‍ ''ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു''(വാ. 16) എന്ന് അവന് വിലപിച്ചു. ഈ മഹാനായ മിഷനറിയുടെ വേദനയെക്കുറിച്ചുള്ള സത്യസന്ധമായ വാക്കുകള്‍ നമ്മുടെ ഹൃദയത്തില്‍ തുളച്ചുകയറുന്നു.
പൗലൊസിന്റെ അവസാനമായി രേഖപ്പെടുത്തിയ കത്തിന്റെ ഈ അവസാന വാക്കുകളില്‍ - വിസ്മയിപ്പിക്കുന്ന ഒരു ശുശ്രൂഷയ്ക്കു ശേഷമുള്ള അവസാന ചിന്തകളില്‍ - അവന് സഹതാപത്തില്‍ നിന്ന് സ്തുതിയിലേക്ക് നീങ്ങുന്നു. ''കര്‍ത്താവോ എനിക്കു തുണനിന്നു'' (വാ. 17), അവന്റെ വാക്കുകള്‍ നമ്മുടെ ഹൃദയത്തെ ഉണര്‍ത്തുന്നു. പൗലൊസ് പ്രഖ്യാപിച്ചതുപോലെ, ''കര്‍ത്താവോ എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവര്‍ത്തിപ്പാനും സകല ജാതികളും കേള്‍പ്പാനും എന്നെ ശക്തീകരിച്ചു' (വാ. 17).
നിങ്ങള്‍ ഒരു പ്രതിസന്ധി നേരിടുകയാണെങ്കില്‍, ചൂടിനുള്ള വസ്ത്രങ്ങളോ സൗഹൃദത്തിനായി ഉറ്റസുഹൃത്തുക്കളോ ഇല്ലെങ്കില്‍, ദൈവത്തെ ഓര്‍ക്കുക. പുനരുജ്ജീവിപ്പിക്കാനും നല്‍കാനും വിടുവിക്കാനും അവന് വിശ്വസ്തനാണ്. എന്തുകൊണ്ട്? അവന്റെ മഹത്വത്തിനും അവന്റെ രാജ്യത്തിലെ നമ്മുടെ ഉദ്ദേശ്യത്തിനും.
പഴച്ചാറ്
വിളക്ക് നന്നായി വിലപേശി വാങ്ങിയതായിരുന്നു, അത് എന്റെ വീട്ടിലെ ഓഫീസിന് അനുയോജ്യമാണെന്ന് തോന്നി - ശരിയായ നിറം, വലുപ്പം, വില. എന്നിരുന്നാലും, വീട്ടില്‍ മടങ്ങിച്ചെന്നു കഴിഞ്ഞ്, ഞാന്‍ കോര്‍ഡ് കുത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല. വെളിച്ചമില്ല. വൈദ്യുതിയില്ല. ഒന്നുമില്ല!
സാരമില്ല, എന്റെ ഭര്‍ത്താവ് എനിക്ക് ഉറപ്പ് നല്കി. ''എനിക്ക് അത് പരിഹരിക്കാന്‍ കഴിയും. വളരെയെളുപ്പം.'' അദ്ദേഹം വിളക്ക് അഴിച്ച ഉടനെ കുഴപ്പം കണ്ടു. പ്ലഗ് ഒന്നുമായി ബന്ധിപ്പിച്ചിട്ടില്ല. ഊര്‍ജ്ജ സ്രോതസ്സിലേക്ക് വയറിംഗ് നടത്താതെ, ''എല്ലാം തികഞ്ഞ'' സുന്ദരമായ വിളക്ക് ഉപയോഗശൂന്യമായിരുന്നു.
നമുക്കും ഇത് ബാധകമാണ്. യേശു ശിഷ്യന്മാരോടു പറഞ്ഞു: ''ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ കൊമ്പുകളും ആകുന്നു; ഒരുത്തന് എന്നിലും ഞാന്‍ അവനിലും വസിക്കുന്നു എങ്കില്‍ അവന് വളരെ ഫലം കായ്ക്കും.''എന്നിട്ട് അവന് ഓര്‍മ്മപ്പെടുത്തല്‍ കൂട്ടിച്ചേര്‍ത്തു, ''എന്നെപ്പിരിഞ്ഞ് നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല'' (യോഹന്നാന് 15:5).
മുന്തിരി വളരുന്ന പ്രദേശത്താണ് ഈ പഠിപ്പിക്കല്‍ നല്‍കിയത്, അതിനാല്‍ അവന്റെ ശിഷ്യന്മാര്ക്ക് അത് മനസ്സിലായി. മുന്തിരി കാഠിന്യമുള്ള സസ്യമാണ്, അവയുടെ ശാഖകള്‍ കഠിനമായ മുറിച്ചുമാറ്റല്‍ സഹിക്കുന്നു. എന്നിരുന്നാലും, അവയുടെ ജീവിത സ്രോതസ്സില്‍ നിന്ന് മുറിച്ചുമാറ്റുന്ന ശാഖകള്‍ ഉപയോഗശൂന്യമായി ഉണങ്ങിപ്പോകും. നാമും അതുപോലെയാണ്.
നാം യേശുവില്‍ വസിക്കുകയും അവന്റെ വചനങ്ങള്‍ നമ്മില്‍ വസിക്കുകയും ചെയ്യുമ്പോള്‍, നമ്മുടെ ജീവിത സ്രോതസ്സായ ക്രിസ്തുവിനോടു നാം ബന്ധപ്പെട്ടിരിക്കുന്നു. യേശു പറഞ്ഞു, ''നിങ്ങള്‍ വളരെ ഫലം കായ്ക്കുന്നതിനാല് എന്റെ പിതാവ് മഹത്ത്വപ്പെടുന്നു; അങ്ങനെ നിങ്ങള്‍ ന്റെ ശിഷ്യന്മാര് ആകും'' (വാ. 8). എന്നിരുന്നാലും, അത്തരം ഫലപ്രദമായ ഫലത്തിന് ദൈനംദിന പോഷണം ആവശ്യമാണ്. ദൈവം അത് തിരുവെഴുത്തുകളിലൂടെയും അവന്റെ സ്നേഹത്തിലൂടെയും നല്കുന്നു. അതിനാല്‍ അവനോട് ബന്ധപ്പെട്ട് പഴച്ചാറ് ഒഴുകാന്‍ അനുവദിക്കുക!
ദൈവത്താല്‍ പരിപാലിക്കപ്പെടുക
ഞങ്ങളുടെ കൊച്ചുമകന് യാത്രപറയുന്നതിനിടയില്‍ ഒരു ചോദ്യവുമായി തിരിഞ്ഞു. ''മുത്തശ്ശി, ഞങ്ങള്‍ പുറപ്പെടുന്നതുവരെ എന്തിനാണ് പൂമുഖത്ത് നില്‍ക്കുന്നത്?'' ഞാന്‍ അവനെ നോക്കി പുഞ്ചിരിച്ചു, അവന് കൊച്ചുകുഞ്ഞായിരുന്നതിനാല്‍ അവന്റെ ചോദ്യം ''ഭംഗിയുള്ളത്'' ആയി തോന്നി. എന്നിരുന്നാലും, അവന്റെ ആകാംക്ഷ കണ്ട് ഞാന്‍ ഒരു നല്ല ഉത്തരം നല്കാന് ശ്രമിച്ചു. ''ശരി, ഇത് മര്യാദയാണ്,'' ഞാന്‍ അവനോട് പറഞ്ഞു. ''നീ എന്റെ അതിഥിയാണെങ്കില്‍, നീ പോകുന്നതുവരെ ഞാന്‍ ശ്രദ്ധിക്കുന്നുവെന്ന് കാണിക്കുന്നു.'' അവന് എന്റെ ഉത്തരം തൂക്കിനോക്കി, പക്ഷേ ഇപ്പോഴും ആശയക്കുഴപ്പത്തിലായിരുന്നു. അതിനാല്‍, ഞാന്‍ അവനോട് ലളിതമായ സത്യം പറഞ്ഞു. ഞാന്‍ പറഞ്ഞു, ''ഞാന്‍ നിന്നെ സ്നേഹിക്കുന്നു, അതിനാല്‍ ഞാന്‍ ശ്രദ്ധിക്കുന്നു. നിങ്ങളുടെ കാര്‍ പോകുന്നത് ഞാന്‍ കാണുമ്പോള്‍, നിങ്ങള്‍ സുരക്ഷിതമായി വീട്ടിലേക്ക് പോകുകയാണെന്ന് എനിക്കറിയാം.'' അവന് പുഞ്ചിരിച്ചു, എനിക്ക് ചുംബനം നല്കി. ഒടുവില്‍, അവനു മനസ്സിലായി.
അവന്റെ ശിശുസഹജമായ ധാരണ, നമ്മളെല്ലാവരും ഓര്‍ത്തിരിക്കേണ്ട കാര്യത്തെക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിച്ചു - നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് അവന്റെ വിലയേറിയ മക്കളായ നമ്മെ ഓരോരുത്തരെയും നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന്. സങ്കീര്‍ത്തനം 121 പറയുന്നതുപോലെ, ''യഹോവ നിന്റെ പരിപാലകന്; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണല്‍'' (വാ. 5).
ആരാധനയ്ക്കായി യെരുശലേമിലേക്ക് അപകടകരമായ റോഡുകളിലൂടെ കയറിപ്പോകുമ്പോള്‍ യിസ്രായേല്യ തീര്‍ഥാടകര്‍ക്കുള്ള ഉറപ്പായിരുന്നു അത്. ''പകല്‍ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ÷ ബാധിക്കുകയില്ല. യഹോവ ഒരു ദോഷവും തട്ടാതെവണ്ണം നിന്നെ പരിപാലിക്കും. അവന് നിന്റെ പ്രാണനെ പരിപാലിക്കും' (വാ. 6-7). അതുപോലെ, നാം ഓരോരുത്തരും നമ്മുടെ ജീവിത പാതയില്‍ കയറുമ്പോള്‍, ചിലപ്പോള്‍ ആത്മീയ ഭീഷണിയോ ഉപദ്രവമോ നേരിടേണ്ടിവരുമ്പോള്‍, ''യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതല്‍ എന്നേക്കും പരിപാലിക്കും.'' എന്തുകൊണ്ട്? അത് അവന്റെ സ്നേഹം കൊണ്ട്. എപ്പോള്‍? ''ഇന്നും എന്നേക്കും'' (വാ. 8).
ദൈവവിഷയമായി സമ്പന്നരാകുക
മഹാ സാമ്പത്തിക മാന്ദ്യകാലത്ത് വളര്‍ന്ന എന്റെ മാതാപിതാക്കള്‍ കുട്ടികളായിരിക്കുമ്പോള്‍ ആഴത്തിലുള്ള ബുദ്ധിമുട്ടുകള്‍ അറിഞ്ഞിരുന്നു. തല്‍ഫലമായി, അവര്‍ കഠിനാധ്വാനികളും നന്ദിയോടെ പണം കൈകാര്യം ചെയ്യുന്നവരും ആയിത്തീര്‍ന്നു. അതേസമയം, അവര്‍ ഒരിക്കലും അത്യാഗ്രഹികളായിരുന്നില്ല. അവര്‍ തങ്ങളുടെ സഭയ്ക്കും ജീവകാരുണ്യ സംഘടനകള്‍ക്കും ദരിദ്രര്‍ക്കും തങ്ങളുടെ സമയം, കഴിവ്, സമ്പത്ത് എന്നിവ നല്കി. തീര്‍ച്ചയായും, അവര്‍ തങ്ങളുടെ പണം വിവേകത്തോടെ കൈകാര്യം ചെയ്യുകയും സന്തോഷത്തോടെ നല്‍കുകയും ചെയ്തു.
യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍, എന്റെ മാതാപിതാക്കള്‍ അപ്പോസ്തലനായ പൗലൊസിന്റെ മുന്നറിയിപ്പ് മനസ്സില്‍ സൂക്ഷിച്ചു: ''ധനികന്മാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യര്‍ സംഹാരനാശങ്ങളില്‍ മുങ്ങിപ്പോകുവാന്‍ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യുന്നു'' (1 തിമൊഥെയൊസ് 6:9) .
സമ്പത്ത് എല്ലാവരെയും ഒരുപോലെ പ്രലോഭിപ്പിക്കുന്ന ഒരു സമ്പന്ന നഗരമായ എഫെസൊസിലെ യുവ പാസ്റ്ററായ തിമൊഥെയൊസിനാണ് പൗലൊസ് ഈ ഉപദേശം നല്‍കിയത്.
''ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലര്‍ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു
ബഹുദുഃഖങ്ങള്‍ക്ക് അധീനരായിത്തീര്‍ന്നിരിക്കുന്നു'' (വാ. 10) എന്നു പൗലൊസ് മുന്നറിയിപ്പു നല്കി.
അപ്പോള്‍ അത്യാഗ്രഹത്തിനുള്ള മറുമരുന്ന് എന്താണ്? ''ദൈവവിഷയമായി സമ്പന്നനാകുക'' യേശു പറഞ്ഞു (ലൂക്കൊസ് 12:13-21 കാണുക). എല്ലാറ്റിനുമുപരിയായി നമ്മുടെ സ്വര്‍ഗ്ഗീയപിതാവിനെ പിന്തുടരുകയും വിലമതിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിലൂടെ, അവന് നമ്മുടെ മുഖ്യ ആനന്ദമായി മാറുന്നു. സങ്കീര്ത്തനക്കാരന് എഴുതിയതുപോലെ, ''കാലത്തു തന്നേ നിന്റെ ദയകൊണ്ടു ഞങ്ങളെ തൃപ്തരാക്കണമേ; എന്നാല്‍ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങള്‍ ഘോഷിച്ചാനന്ദിക്കും'' (സങ്കീര്‍ത്തനം 90:14).
അവനില്‍ അനുദിനം സന്തോഷിക്കുന്നത് മോഹത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കുകയും സംതൃപ്തി നല്‍കുകയും ചെയ്യുന്നു. യേശു നമ്മുടെ ഹൃദയത്തിന്റെ ആഗ്രഹങ്ങളെ വീണ്ടെടുക്കുകയും ദൈവവിഷയമായി നമ്മെ സമ്പന്നരാക്കുകയും ചെയ്യട്ടെ!
എങ്ങനെ ട്രാക്കില്‍ തന്നെ തുടരാം
ലോകത്തിലെ ഏറ്റവും വേഗതയേറിയ അന്ധ ഓട്ടക്കാരനെന്ന നിലയില്‍, യുഎസ് പാരാലിമ്പിക് ടീമിലെ ഡേവിഡ് ബ്രൗണ്‍ തന്റെ വിജയങ്ങള്‍ക്ക് ദൈവത്തോടും അമ്മയുടെ ആദ്യകാല ഉപദേശത്തോടും (''വെറുതെ ചുറ്റിപ്പറ്റി ഇരിക്കരുത്''), ഒപ്പം ഓട്ട പരിശീലകനായ മുതിര്‍ന്ന സ്പ്രിന്റര്‍ ജെറോം അവേരിയോടുും കടപ്പെട്ടിരിക്കുന്നതായി പറയുന്നു. തന്റെ വിരലുകളില്‍ കെട്ടിയിരിക്കുന്ന ഒരു ചരടിനോട് ബ്രൗണിനെ ബന്ധിച്ച് അവേരി, ബ്രൗണിന്റെ വിജയ മല്‍സരങ്ങളെ വാക്കുകളും സ്പര്‍ശനങ്ങളും ഉപയോഗിച്ച് നയിക്കുന്നു.
വളഞ്ഞ ട്രാക്കുകളുള്ള 200 മീറ്റര്‍ ഓട്ടത്തില്‍ തനിക്ക് ''അതനുസരിച്ച് തിരിയാന്‍'' കഴിയുമെന്ന് ബ്രൗണ്‍ പറയുന്നു: ''എല്ലാം അദ്ദേഹത്തിന്റെ സൂചനകള്‍ ശ്രദ്ധിക്കുന്നതിലാണ്. ദിനംപ്രതി, ഞങ്ങള്‍ റേസ് തന്ത്രങ്ങള്‍ മറികടക്കുകയാണ്,'' ബ്രൗണ്‍ പറയുന്നു, ''പരസ്പരം ആശയവിനിമയം നടത്തുക-വാക്കാലുള്ള സൂചനകള്‍ മാത്രമല്ല, ശാരീരിക സൂചകങ്ങളും അതിനുപയോഗിക്കുന്നു.''
നമ്മുടെ സ്വന്തം ജീവിത ഓട്ടത്തില്‍, ഒരു ദിവ്യ വഴികാട്ടിയുടെ അനുഗ്രഹം നമുക്കുണ്ട്. നമ്മുടെ സഹായിയായ പരിശുദ്ധാത്മാവിനെ നാം അനുഗമിക്കുമ്പോള്‍ നമ്മുടെ ചുവടുകളെ അവന് നയിക്കുന്നു. ''നിങ്ങളെ തെറ്റിക്കുന്നവരെ ഓര്‍ത്തു ഞാന്‍ ഇതു നിങ്ങള്‍ക്ക് എഴുതിയിരിക്കുന്നു,'' യോഹന്നാന് എഴുതി (1 യോഹന്നാന് 2:26). 'അവനാല്‍ പ്രാപിച്ച അഭിഷേകം നിങ്ങളില്‍ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിക്കുവാന്‍ ആവശ്യമില്ല; അവന്റെ അഭിഷേകം തന്നേ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്ക്കല്ല സത്യം തന്നെ ആയിരിക്കുകയാലും, അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങള്‍ അവനില്‍ വസിപ്പിന്'' (വാ. 27).
പിതാവിനെയും യേശുക്രിസ്തുവാണ് മിശിഹാ എന്നതിനെയും തള്ളിപ്പറഞ്ഞ ''എതിര്‍ക്രിസ്തുക്കളെ'' നേരിട്ട വിശ്വാസികളോടാണ് യോഹന്നാന് ഈ വാക്കുകള്‍ ഊന്നിപ്പറയുന്നത് (വാ. 22). അത്തരം നിഷേധികളെ നാം ഇന്നും അഭിമുഖീകരിക്കുന്നു. എന്നാല്‍ നമ്മുടെ വഴികാട്ടിയായ പരിശുദ്ധാത്മാവ് യേശുവിനെ അനുഗമിക്കുന്നതിലേക്ക് നമ്മെ നയിക്കുന്നു. നമ്മെ ട്രാക്കില്‍ സൂക്ഷിക്കുന്ന, സത്യവുമായി നമ്മെ സ്പര്‍ശിക്കാനുള്ള അവന്റെ മാര്‍ഗനിര്‍ദേശത്തെ നമുക്ക് വിശ്വസിക്കാം.